Monday, February 18, 2019

മനസ്സിൽ കോറിയിട്ടത്  കടലാസിൽ കുത്തി കുറിച്ചു, അത്ര തന്നെ......


കുറെ സ്മരണകൾ അനുവാദമില്ലാതെ വന്ന് കേറിയിറങ്ങിയങ്ങു പോയി പെണ്ണേ.
നീയെന്തിനാണെടാവേ അതിൽ നിറഞ്ഞു നിന്നത്.



നിനക്കറിയില്ല,
നീയുണ്ടായിരുന്നപ്പോഴാണെന്റെ ചിന്തകൾ തൂലികയിലൂടെ പിറന്നു വീണത്. 
ഇന്നും,
തൂലികയുണ്ട് പക്ഷേ, പിറക്കാൻ നീയെന്ന അമ്മയില്ലാതെ പോയി.
ചിലപ്പോൾ അവരാകാം ക്ഷണിക്കാതെ വന്ന അതിഥികൾ.



പുറത്തു നല്ല മഴ പെയ്യുന്നുണ്ട്, നല്ല തണുപ്പും.
എങ്കിലും ഹൃദയത്തിനെന്തോ വല്ലാത്ത ചൂട്.
ഒരുപക്ഷെ അതിനറിയാമായിരിക്കും തന്റെ ചൂടേറ്റ് സുഖസുഷുപ്തി വരിക്കേണ്ട ഏതോ ഒരു പുഷ്പം ദൂരെയെവിടെയോ വാടി തളർന്നു കിടപ്പുണ്ടാവുമെന്നു.

ആത്മഗതം



പൊട്ടി പൊളിഞ്ഞ ഈ പായ്കപ്പൽ കര കാണുന്നുമില്ല, ആഴിയുടെ അഗാധതയിലേക്ക് ആണ്ടു പോകുന്നുമില്ല.

ഒരു ചോദ്യം (ചോദിക്കാൻ അർഹതയില്ലെങ്കിലും)



എന്ത്യേ നീയെന്റെ ഓർമ്മകൾ കൂടി കൊണ്ട് പോകാതിരുന്നത്?

ആരുടെയോ രണ്ടു വരി പണ്ട് മനസ്സിൽ കയറി കൂടിയത്



"ഓർമ്മകൾ തീരാ മഴയായ് പൊഴിയുമ്പോൾ ഓർക്കുമോ നീയീ ചെറുമഴത്തുള്ളിയെ?"


                                                                          -ഷറഫു ആലുവ-

Thursday, February 14, 2019




പോയ ഒരു വർഷം (2018)




ശരീരത്തിനും മനസ്സിനും ക്ഷീണം നൽകി ഒരു വർഷമങ്ങു പോയി.
നേട്ടവും കോട്ടവും നിറഞ്ഞ 365 ദിവസം.
ചിന്താമണ്ഡലങ്ങൾക്ക് ചൂടുപിടിച്ച നിമിഷങ്ങളും, വികാര വിക്ഷോപങ്ങൾക്ക് കടിഞ്ഞാണിട്ട സന്ദർഭങ്ങളും, നിഷ്ക്രിയത കൂടപ്പിറപ്പായതും, നിരാശയുടെ പടുകുഴിയിൽ എറിയപ്പെട്ടതും, പ്രതീക്ഷയാകും കച്ചിത്തുരുമ്പ് കയ്യിൽ പിടിച്ച് സന്തോഷത്തിന്റെ വിജയത്തിന്റെ ഹിമാലയം ചവിട്ടി കയറിയതും, അറിവില്ലായ്മയെന്ന അന്തകാരത്തിന് അൽപാൽപമായി വെളിച്ചം പകർന്നതും, തരളിത ഹൃദയനായതും, ഗർവ്വിന്റെ ഉഛാസ്ഥിയിൽ പ്രകോപിത യൗവ്വനമായതും, പൊറുക്കാനും മറക്കാനും സഹിക്കാനുമുള്ള മനസ്സിന്റെ ആവശ്യത്തിന് ആശ്വാസം നൽകിയതും...
എല്ലാം...
എല്ലാത്തിന്റെയും സാക്ഷി നീ മാത്രമായിരുന്നു...
കാലമേ നീ പോയ് മറഞ്ഞ ഈ സായംസന്ധ്യയിൽ മറക്കാനാവാത്ത കുറേ ഓർമ്മകളും മാറാത്ത കുറേ ചിന്താശീലങ്ങളുമായി ഞാനിവിടെ ബാക്കിയാണ്, മറ്റൊരു നിന്നെയും പ്രതീക്ഷിച്ചു കൊണ്ട്.





-ഷറഫു ആലുവ-
അഭയാർത്ഥി



എനിക്ക് തുമ്മൽ വരുന്നമ്മേ!
നിന്നെ പറ്റി ആരോ എന്തോ ചൊന്നതിനാലാവാം കുഞ്ഞേ.
പിന്നെയും എന്നുടെ കണ്ണ് പിടക്കുന്നമ്മേ.
അതെയോ, എങ്കിൽ നീ വളരെ ഭാഗ്യം ചെയ്തവനാണ്.
കുഞ്ഞേ നിനക്കറിയില്ല
നിന്നെപറ്റി ഗോരഗോരം വാചാലമാകുവാനിവിടെ ധാരാളം നാവുകളുണ്ട്.
സഹതപിക്കുവാനിവിടെ സ്നേഹമൂറും ഹൃദയങ്ങളുണ്ട്.
പൊരുതുവാനിവിടെ ചോര തുടിക്കും കൈകളുണ്ട്.
നിനക്കു വേണ്ടി മാറ്റി വെച്ച ഫണ്ടിന്റെ വലിപ്പം നിന്നെ ഞെട്ടിക്കും.
നിനക്കറിയുമോ ചാനലുകളുടെ അന്തിചർച്ചയിൽ നീയാണു താരം.
അമ്മേ നിങ്ങൾ കള്ളം പറയുകയാണ്,
പിന്നെന്ത് കൊണ്ടാണ് എനിക്കൊരു നേരത്തെ ഭക്ഷണം നിങ്ങൾ തരാത്തത്, ആകാശം നോക്കിയല്ലാതെ ഞാൻ ഉറങ്ങാറില്ല, അത് പോട്ടെ, ഉടുക്കാൻ ഒരു തുണിക്കണ്ടമെങ്കിലും?
കുഞ്ഞേ ഞാൻ ആരോട് പറയാൻ ആരെന്ത് കേൾക്കാൻ.
നാം സ്വയം നിഷ്കാസിതരാണ്, നമ്മുടെ വിലാസം അഭയാർത്ഥി എന്നാണ്!



- ഷറഫു ആലുവ -

ബാല്യം   തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം... ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം... തലക്കു മുകളിൽ വളർന്ന...