Saturday, May 4, 2019



ഒരു തിരിഞ്ഞുനോട്ടം





മുന്നിലേക്ക് നോക്കി കണ്ണു കഴക്കുമ്പോൾ 
ഇടക്ക് പുറകിലോട്ടൊന്ന് തിരിഞ്ഞ് നോക്കണം... 
ഈ ദൂരമത്രയും താൻ തന്നെയാണോ പിന്നിട്ടതെന്ന് തോന്നിപ്പോകും. 

അവിടെ... 

നമ്മെ കരുതലോടെ കാത്ത, വാത്സല്യമായ് പെയ്തിറങ്ങിയ മാതാപിതാക്കളുടെ സനേഹത്തിൻ്റെ  ആഴമറിയാം... 

എന്തിനേയും നിഷ്കളങ്കതയോടെ നോക്കി കണ്ടിരുന്ന തൻ്റെ  ബാല്യത്തെ കാണാം... 

അറിയാനുള്ള ആകാംക്ഷയിൽ സർവ്വവും ജീവിതത്തിൽ ആവാഹിച്ചിരുന്ന കൗമാരത്തെ തൊട്ടറിയാം... 

നാം വിട്ടിട്ട് പോന്ന ചില ബന്ധങ്ങൾ നമ്മെ നോക്കി പല്ലിളിക്കുന്നത് കാണാം... 

പൂർത്തീകരിക്കപ്പെടാതെ പോയ കുറേ ആഗ്രഹങ്ങളുടെ കൂമ്പാരം ചീട്ടുകൊട്ടാരം കണക്കെ തകർന്നു കിടപ്പുണ്ടാവാം... 

സൗകര്യപൂർവ്വം വിസ്മരിച്ച ചില സൗഹൃദങ്ങൾ നമ്മെ എത്രമാത്രം ആനന്ദിപ്പിച്ചിരുന്നു എന്നറിയാം... 

നേടിയെടുത്ത വിജയങ്ങളുടെ കണ്ണഞ്ചിക്കുന്ന മഞ്ഞളിപ്പിൽ കണ്ണുകൾ ഇറുക്കിയടക്കാം... 

ഉപദേശ നിർദ്ദേശങ്ങളായി എന്നുമുണ്ടായിരുന്ന അധ്യാപകരുടെ ആത്മാർത്ഥമാം സേവനത്തിൻ മാധുര്യം നുകരാം... 

മടക്കി നൽകാനാകാത്ത കുറേ കടങ്ങളും പേറി ഈ ദൂരമത്രയും പിന്നിട്ട തെന്തിനെന്നോർത്ത് ആശ്ചര്യപ്പെടാം... 

നോട്ടം തന്നിലേക്കെത്തുമ്പോൾ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്, പിന്നിട്ടവഴികളുടെ ബാക്കിപത്രം വരാനിരിക്കെ കഴിഞ്ഞുപോയ ജീവിതത്തിൻ്റെ ആകെതുകയായ എൻ്റെ, ഈ മുന്നോട്ടുള്ള ഗമനലക്ഷ്യം അനന്തമാണെന്നുള്ള പരമമായ സത്യം.... 


                                                                                                              -ഷറഫു ആലുവ-

ഒരു മാസം നീന്താൻ പോയ ധൈര്യത്തിനു ഒരു കാച്ചങ്ങു കാച്ചി, അതേറ്റു.....



അകലെ നിന്നു നോക്കുന്നവർക്ക് അവൾ വെറുമൊരു നിലയില്ലാ കയം.
എന്നാൽ അടുത്തറിഞ്ഞാലോ?


എനിക്കിന്ന് അവളുടെ ഹൃദയതാളമറിയാം, ഉഛ്വാശ നിശ്വാസങ്ങളുടെ ആഴവും പരപ്പുമറിയാം, പ്രക്ഷുബ്ദതയും ശാന്തതയും കൈവരിക്കുന്നതെപ്പോഴെന്നറിയാം, ശരീരത്തിലും മനസ്സിലും ക്ഷീണം കോരി നിറച്ച് പകലന്തിക്ക് ഞാൻ ചെല്ലുമ്പോൾ അമ്മവാത്സല്യത്തോടെ തൻ്റെ  മാറിൽ ആവാഹിച്ച് മനസ്സിനെ തണുപ്പിക്കുന്നതും അവൾ. എന്നുമെൻ ആലുവപുഴ തൻ വിരിമാറിൽ, മടിത്തട്ടിൽ കളിച്ചുല്ലസിക്കുന്ന കുഞ്ഞിളം പൈതലാകാൻ കഴിഞ്ഞെങ്കിൽ....




-ഷറഫു ആലുവ-

പുൽവാമ ഞാൻ തേങ്ങുന്നു 

എനിക്കുമുണ്ട് സഹോദരൻമാർ
എൻ്റെ  അമ്മ പ്രസവിക്കാത്ത
എൻ്റെ  അച്ഛൻ്റെ മകനല്ലാത്ത
ഞാൻ ഇന്നേ വരെ കാണാത്ത
എൻ്റെ സഹോദരൻ.
അതെ പട്ടാളക്കാരൻ, അവരാണെൻ
രാജ്യത്തിനും എനിക്കും കാവൽക്കാരൻ
വികൃതമായ ചിന്താഗതികളെ അടിച്ചേൽപ്പിക്കാൻ 
സ്വയം പൊട്ടിച്ചിതറിയ ഭീരൂ
നീ ക്ഷതമേൽപ്പിച്ചത് ഒരു രാജ്യത്തിൻ്റെ ആത്മാവിലാണ്.
രക്തം ചിന്തിയത് അങ്ങ് കാശ്മീരിലാണെങ്കിലും
തകർന്നത് ഞങ്ങളുടെ ഹൃദയമാണ്
നിൻ ആത്മസമർപ്പണത്തിനു മുന്നിൽ
ഈയുള്ളവൻ സ്വയം ലജ്ജിതനാകുന്നു.
ഇല്ല, ഞാൻ കരയില്ല നിൻ വേർപാടിൽ
നെഞ്ചുവിരിച്ചൊരു സെല്യൂട്ട്
അങ്ങനെയാണല്ലോ നീ ഞങ്ങളെ പടിപ്പിച്ചത്.


                                                                                                                       -ഷറഫു ആലുവ -

Monday, February 18, 2019

മനസ്സിൽ കോറിയിട്ടത്  കടലാസിൽ കുത്തി കുറിച്ചു, അത്ര തന്നെ......


കുറെ സ്മരണകൾ അനുവാദമില്ലാതെ വന്ന് കേറിയിറങ്ങിയങ്ങു പോയി പെണ്ണേ.
നീയെന്തിനാണെടാവേ അതിൽ നിറഞ്ഞു നിന്നത്.



നിനക്കറിയില്ല,
നീയുണ്ടായിരുന്നപ്പോഴാണെന്റെ ചിന്തകൾ തൂലികയിലൂടെ പിറന്നു വീണത്. 
ഇന്നും,
തൂലികയുണ്ട് പക്ഷേ, പിറക്കാൻ നീയെന്ന അമ്മയില്ലാതെ പോയി.
ചിലപ്പോൾ അവരാകാം ക്ഷണിക്കാതെ വന്ന അതിഥികൾ.



പുറത്തു നല്ല മഴ പെയ്യുന്നുണ്ട്, നല്ല തണുപ്പും.
എങ്കിലും ഹൃദയത്തിനെന്തോ വല്ലാത്ത ചൂട്.
ഒരുപക്ഷെ അതിനറിയാമായിരിക്കും തന്റെ ചൂടേറ്റ് സുഖസുഷുപ്തി വരിക്കേണ്ട ഏതോ ഒരു പുഷ്പം ദൂരെയെവിടെയോ വാടി തളർന്നു കിടപ്പുണ്ടാവുമെന്നു.

ആത്മഗതം



പൊട്ടി പൊളിഞ്ഞ ഈ പായ്കപ്പൽ കര കാണുന്നുമില്ല, ആഴിയുടെ അഗാധതയിലേക്ക് ആണ്ടു പോകുന്നുമില്ല.

ഒരു ചോദ്യം (ചോദിക്കാൻ അർഹതയില്ലെങ്കിലും)



എന്ത്യേ നീയെന്റെ ഓർമ്മകൾ കൂടി കൊണ്ട് പോകാതിരുന്നത്?

ആരുടെയോ രണ്ടു വരി പണ്ട് മനസ്സിൽ കയറി കൂടിയത്



"ഓർമ്മകൾ തീരാ മഴയായ് പൊഴിയുമ്പോൾ ഓർക്കുമോ നീയീ ചെറുമഴത്തുള്ളിയെ?"


                                                                          -ഷറഫു ആലുവ-

Thursday, February 14, 2019




പോയ ഒരു വർഷം (2018)




ശരീരത്തിനും മനസ്സിനും ക്ഷീണം നൽകി ഒരു വർഷമങ്ങു പോയി.
നേട്ടവും കോട്ടവും നിറഞ്ഞ 365 ദിവസം.
ചിന്താമണ്ഡലങ്ങൾക്ക് ചൂടുപിടിച്ച നിമിഷങ്ങളും, വികാര വിക്ഷോപങ്ങൾക്ക് കടിഞ്ഞാണിട്ട സന്ദർഭങ്ങളും, നിഷ്ക്രിയത കൂടപ്പിറപ്പായതും, നിരാശയുടെ പടുകുഴിയിൽ എറിയപ്പെട്ടതും, പ്രതീക്ഷയാകും കച്ചിത്തുരുമ്പ് കയ്യിൽ പിടിച്ച് സന്തോഷത്തിന്റെ വിജയത്തിന്റെ ഹിമാലയം ചവിട്ടി കയറിയതും, അറിവില്ലായ്മയെന്ന അന്തകാരത്തിന് അൽപാൽപമായി വെളിച്ചം പകർന്നതും, തരളിത ഹൃദയനായതും, ഗർവ്വിന്റെ ഉഛാസ്ഥിയിൽ പ്രകോപിത യൗവ്വനമായതും, പൊറുക്കാനും മറക്കാനും സഹിക്കാനുമുള്ള മനസ്സിന്റെ ആവശ്യത്തിന് ആശ്വാസം നൽകിയതും...
എല്ലാം...
എല്ലാത്തിന്റെയും സാക്ഷി നീ മാത്രമായിരുന്നു...
കാലമേ നീ പോയ് മറഞ്ഞ ഈ സായംസന്ധ്യയിൽ മറക്കാനാവാത്ത കുറേ ഓർമ്മകളും മാറാത്ത കുറേ ചിന്താശീലങ്ങളുമായി ഞാനിവിടെ ബാക്കിയാണ്, മറ്റൊരു നിന്നെയും പ്രതീക്ഷിച്ചു കൊണ്ട്.





-ഷറഫു ആലുവ-
അഭയാർത്ഥി



എനിക്ക് തുമ്മൽ വരുന്നമ്മേ!
നിന്നെ പറ്റി ആരോ എന്തോ ചൊന്നതിനാലാവാം കുഞ്ഞേ.
പിന്നെയും എന്നുടെ കണ്ണ് പിടക്കുന്നമ്മേ.
അതെയോ, എങ്കിൽ നീ വളരെ ഭാഗ്യം ചെയ്തവനാണ്.
കുഞ്ഞേ നിനക്കറിയില്ല
നിന്നെപറ്റി ഗോരഗോരം വാചാലമാകുവാനിവിടെ ധാരാളം നാവുകളുണ്ട്.
സഹതപിക്കുവാനിവിടെ സ്നേഹമൂറും ഹൃദയങ്ങളുണ്ട്.
പൊരുതുവാനിവിടെ ചോര തുടിക്കും കൈകളുണ്ട്.
നിനക്കു വേണ്ടി മാറ്റി വെച്ച ഫണ്ടിന്റെ വലിപ്പം നിന്നെ ഞെട്ടിക്കും.
നിനക്കറിയുമോ ചാനലുകളുടെ അന്തിചർച്ചയിൽ നീയാണു താരം.
അമ്മേ നിങ്ങൾ കള്ളം പറയുകയാണ്,
പിന്നെന്ത് കൊണ്ടാണ് എനിക്കൊരു നേരത്തെ ഭക്ഷണം നിങ്ങൾ തരാത്തത്, ആകാശം നോക്കിയല്ലാതെ ഞാൻ ഉറങ്ങാറില്ല, അത് പോട്ടെ, ഉടുക്കാൻ ഒരു തുണിക്കണ്ടമെങ്കിലും?
കുഞ്ഞേ ഞാൻ ആരോട് പറയാൻ ആരെന്ത് കേൾക്കാൻ.
നാം സ്വയം നിഷ്കാസിതരാണ്, നമ്മുടെ വിലാസം അഭയാർത്ഥി എന്നാണ്!



- ഷറഫു ആലുവ -

ബാല്യം   തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം... ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം... തലക്കു മുകളിൽ വളർന്ന...